Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നേറുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്.
യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും പിന്നിലാണ്. അതേസമയം ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ നിൽക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ എൽഡിഎഫ് വൻ തകർച്ചയാണ് നേരിട്ടത്.
Kerala
തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.
തുടർന്ന് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ന് ആദ്യ ഫലസൂചനകൾ പുറത്തുവരും. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഫലങ്ങളാണ് നാളെ പുറത്തു വരുന്നത്. ഉച്ചകഴിയുമ്പോഴേക്കും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം തെളിയും.
സംസ്ഥാനത്ത് 100ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
NRI
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ.പി.ജെ. കുര്യൻ.
പത്തനംതിട്ട ഡിസിസി ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുമയോടെ പ്രവർത്തിച്ചാൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ വൻ വിജയം ആവർത്തിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളും തിരിച്ചു പിടിക്കുവാൻ കഴിയുമെന്ന് പി.ജെ കുര്യൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി, ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, സെക്രട്ടറി അനീഷ് വരിക്കണ്ണാമല,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, സഹകരണ വേദി ജില്ലാ ചെയർമാൻ കെ.ജയവർമ്മ, ഡി.ഡി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, റോബിൻ പീറ്റർ,വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സിന്ധു അനിൽ, കാട്ടൂർ അബ്ദുൾ സലാം, റെജി തോമസ് സിന്ധു അനിൽ, കെ.കെ. റോയി സൺ, കെ.സതീഷ് ബാബു,ഹരികുമാർ പൂതങ്കര, ഷാം കുരുവിള, കോശി. പി.സഖറിയ, ഏബ്രഹാമാത്യു പനച്ചിമൂട്ടിൽ എസ്.വി പ്രസന്നകുമാർ , ഡി.എൻ. തൃതീപ് , സുനിൽ എസ്. ലാൽ, ഏഴംകുളം അജു ,എം എസ് പ്രകാശ് വിനീതാ അനിൽ, കെ.ജി അനിത, രമാ ജോഗീന്ദർ എന്നിവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായതായും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
തുടർച്ചയായി ഇടത് ഭരണം ഉണ്ടായിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടെന്നും ഇത് മുൻകൂട്ടി കാണാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നു. ശബരിമല വിവാദത്തിൽ എ. പത്മകുമാറിനെതിരായ സംഘടന നിലപാട് ശരിയാണെന്നും അഭിപ്രായമുയർന്നു.
എന്നാൽ പത്മകുമാറിനെതിരെ നടപടി ഉണ്ടായില്ലെന്ന എതിരാളികളുടെ പ്രചരണം ഫലപ്രദമായി ചെറുക്കാൻ സാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. പല ജില്ലകളിലും സംഘടനാ വീഴ്ച തിരിച്ചടിയായി.
തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കാനും തീരുമാനിച്ചു. പ്രാഥമിക ചർച്ച നാളെ ഇടതുമുന്നണി യോഗത്തിലും നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ പെരുമാറുന്നുവെന്നാണ് സിപിഐ യോഗത്തിൽ ഉയർന്ന ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ വീണെന്നാണ് സിപിഐ നേതൃയോഗം വിലയിരുത്തിയത്. മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ടെന്നും മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും സിപിഐ വിമർശനം ഉയർത്തി. ശബരിമല സ്വർണക്കൊളളയടക്കം വിധിയെഴുത്തിൽ പ്രതിഫലിച്ചെന്നും നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരെന്നുമാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലുണ്ടായ തോൽവി വിശദമായി പരിശോധിക്കും, പരിഹാരം കാണും. കൊല്ലം കോർപറേഷനിലെ തോൽവി പ്രത്യേകം പരിശോധിക്കും. ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ ഒന്നിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി ധാരണയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ആറ് സീറ്റുകളിൽ ചെറിയ വോട്ടുകൾക്കാണ് തോൽവിയുണ്ടായത്. ഇതും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
വടകര: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ.രമ എംഎൽഎ. കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യുഡിഎഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.കെ. രമ പറഞ്ഞു.
ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങളെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
2008 ൽ സഖാവ് മണ്ടോടിക്കണ്ണന്റെ മണ്ണിൽ സ.ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.
പിറവി കൊണ്ട് ആറുമാസത്തെ ആയുസ്സ് കുലപ്രഭുക്കന്മാർ വിധിച്ച പ്രസ്ഥാനം അതിന്റെ അമരക്കാരനായ ടി.പിയുടെ രക്തസാക്ഷി സ്വപ്നങ്ങൾ നെഞ്ചേറ്റുവാങ്ങി പടർന്നു വളരുന്ന കാഴ്ചയാണ് എമ്പാടും.
പതിറ്റാണ്ടുകളുടെ വികസനമുരടിപ്പിൽ നിന്നും ഏറാമലയെ ഏറെ മാറ്റിയ ഭരണസമിതിയെ നട്ടാൽ കുരുക്കാത്ത നുണകളുടെ മഴയിൽ കുളിപ്പിക്കാൻ ശ്രമിച്ച സിപിഎം റീലുകൾ സത്യത്തിൽ ജനകീയ മുന്നണിയുടെ വികസന പദ്ധതികളുടെ പ്രചരണമായി മാറുകയായിരുന്നു.
ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും നേരിന്റെ രാഷ്ട്രീയത്തിന് വലിയ അംഗീകാരമാണ് ജനം നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള സീറ്റുകളിൽ മത്സരിച്ച ജനകീയ മുന്നണി സ്ഥാനാർഥികളെ പൂർണ്ണമായും ഒഞ്ചിയത്തെ ജനത നെഞ്ചേറ്റുകയായിരുന്നു.
ഒഞ്ചിയം/ഏറാമല/ ചോറോട്/അഴിയൂർ പഞ്ചായത്തുകളിലെ ജനകീയ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ UDF-RMPI പ്രവർത്തകരേയും നേതാക്കളെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.
ഒഞ്ചിയം മേഖലയ്ക്ക് പുറത്തും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ആർ.എം.പി.ഐക്ക് സാധ്യമായി.വടകര നഗരസഭയിലും, മണിയൂർ പഞ്ചായത്തിലും ആദ്യമായി ആർ.എം.പി.ഐ സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു.
മാവൂർ,തളിക്കുളം പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിൽ ഉൾപ്പെടെ ആർ.എം.പി.ഐ വിജയിച്ചു. ആർ.എം.പി.ഐയുടെ ചെമ്പതാകയേന്തി ജനവിധി തേടിയ മുഴുവൻ സഖാക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ.
ജനജീവിതം നാൾക്കുനാൾ ദുഃസ്സഹമാക്കുകയും കോടിക്കണക്കിനു രൂപയുടെ പി.ആർ മാമാങ്കങ്ങളുടെ ഭാരം കൂടി അവർക്കു മേൽ കെട്ടിവെയ്ക്കുകയും ചെയ്ത സി.പി.എമ്മിന്റെ ദുർഭരണത്തിനെതിരായ ജനവികാരത്തിൻ്റെ കൊടുങ്കാറ്റ് തങ്ങൾക്കനുകുലമായ വികാരമാക്കി മാറ്റാൻ ആസൂത്രിതമായ സംഘടനാ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു.
കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യു.ഡി. എഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിൻ്റെ അർത്ഥപൂർണ്ണമായ കാഹളമാണ് ഈ മുന്നേറ്റം.
എത്ര വലിയ ഭീഷണികളും ഗുണ്ടാമർദ്ദനവും ഏറ്റുവാങ്ങിയിട്ടാണ് പല സ്ഥലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ ഈ പോരാട്ടം നടത്തിയത് എന്നത് ഓർക്കേണ്ടതാണ്.
ഒരു പാർലമെന്റ് അംഗത്തിനെ പോലും കടന്നാക്രമിക്കാൻ മടിയില്ലാതിരുന്ന ഇവർ കഴിഞ്ഞദിവസം കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയേയും വയോധികനായ ഒരു പൊതു പ്രവർത്തകനെയും അതിക്രൂരമായി കടന്നാക്രമിച്ച, മനസ്സു മരവിപ്പിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.
അവിടെ നിന്നുയർന്ന നിലവിളികൾക്ക്, അവരേറ്റു വാങ്ങിയ അപമാനത്തിന് കേരളം നൽകിയ, ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി.
നന്ദി,
കേരളമേ..
കെ.കെ രമ
Kerala
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയിരുന്നു.
വിജയാഘോഷത്തിന്റെ ഭാഗമായാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ എംഎൽഎയുടെ പലഹാര വിതരണം. മാത്യു കുഴൽനാടന് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു കുഴലപ്പ വിതരണം.
നേരത്തെ, എംഎൽഎയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിതെന്ന് എം.എ.ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
പാർട്ടിയുടെയോ എൽഡിഎഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നു വേണം ഈ അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാനെന്നും എം.എ.ബേബി അഭിപ്രായപ്പെട്ടു.
സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി പരിശോധിക്കുമെന്നും ബേബി അറിയിച്ചു.
ജനങ്ങളുടെ വിമർശനങ്ങൾ കേട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയിൽ നിന്ന് മുന്നോട്ടു പോകുമെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
Kerala
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977-ലെ യുഡിഎഫിന്റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.
എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും 55 സീറ്റ് വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലുണ്ടായത്.
രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടർന്ന് 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും.
പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30 ന് ശേഷം പ്രഖ്യാപിക്കും. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. ഇത്തവണ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
73.68 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര് വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ആകെ 2,10,79,021 പേരാണ് സംസ്ഥാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. തുടർന്ന് ഡിസംബർ 11ന് തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലും വോട്ടെടുപ്പ് നടന്നിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പൂര്‍ണഫലം 13ന് ഉച്ചയോടെ തന്നെ ലഭ്യമാക്കാന്‍ ക്രമീകരണങ്ങളൊരുക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ ഒരേസമയം സമാന്തരമായി വോട്ടെണ്ണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം തപാല്‍ വോട്ടാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകളെണ്ണാന്‍ വരണാധികാരിയായ കളക്ടറുടെ ചേംബറിനു സമീപം പ്രത്യേക വോട്ടെണ്ണല്‍ കേന്ദ്രം ക്രമീകരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കു മുന്നിലാണ് എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തപാല്‍ വോട്ട് എണ്ണുന്നതില്‍ കാലതാമസം വരാതിരിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ എണ്ണും.
258 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ബ്ലോക്കുകളില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രം വീതമുണ്ടാകും. ഇതിനു കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകള്‍ ഇവിടെ എണ്ണും. കോര്‍പറേഷനിലും നഗരസഭകളിലും ഒന്നിലേറെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും.
ഇതു കൂടാതെയാണ് ജില്ലാ പഞ്ചായത്ത് തപാല്‍ വോട്ടുകള്‍ എണ്ണാന്‍ കളക്ടറുടെ ചേംബറിന് സമീപമായി 14 കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക. ജില്ലാ പഞ്ചായത്ത് ഫലങ്ങളാണ് സാധാരണയായി വൈകുന്നത്. കഴിഞ്ഞ തവണ ചിലയിടങ്ങളിലെയെങ്കിലും പ്രഖ്യാപനം നടന്നത് വൈകുന്നേരമായിരുന്നു. ഇതൊഴിവാക്കാനുള്ള സജ്ജീകരണമാണ് സമാന്തരമായി ഒരുക്കുന്നത്.